സൂറത്ത് ഫാത്തിഹ: വിശുദ്ധ ഖുര്‍ആനിലെ പ്രാരംഭ അദ്ധ്യായം. ഏതു കര്‍മ്മമണ്ടലത്തിലായാലും ഈ വചനങ്ങള്‍ കൊണ്ട് വിശ്വാസികള്‍ തങ്ങളുടെ കര്‍മ്മങ്ങള്‍ ആരംഭിക്കുന്നു.
- (1) പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
[ഇസ്ലാം മനുഷ്യനെ പഠിപ്പിക്കുന്ന സംസ്കാരമര്യാദകളിലൊന്ന്, സകലവിധ പ്രവര്‍ത്തനങ്ങളും അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കുക എന്നതാകുന്നു. ഈ വ്യവസ്ഥ ബോധപൂര്‍വം നിഷ്കളങ്കമായി പാലിക്കുന്ന പക്ഷം, മൂന്ന് സദ്ഫലങ്ങള്‍ അനിവാര്യമായി ലഭിക്കുന്നതാണ്. ഒട്ടേറെ ദുഷ്കൃത്യങ്ങളില്‍നിന്നു മനുഷ്യര്‍ രക്ഷപ്പെടുന്നു. എന്തുകൊണ്ടെന്നാല്‍, ഓരോ പ്രവൃത്തി ചെയ്യാന്‍ പോകുമ്പോഴും അത് അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കാന്‍ കൊള്ളുന്നതാണോ എന്നു ചിന്തിക്കാന്‍ ആ പതിവ് അവനെ നിര്‍ബന്ധിക്കുന്നതാണ് അനുവദനീയവും ശരിയായുള്ളതും നല്ലതുമായ കാര്യങ്ങള്‍ അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കുന്നതുമൂലം മനുഷ്യന്റെ മനഃസ്ഥിതി ശരിയായ ഭാഗത്തേക്കുതന്നെ തിരിയുന്നതും അവന്റെ ചലനം എപ്പോഴും ശരിയായ ബിന്ദുവില്‍ നിന്നാരംഭിക്കുന്നതുമാണ്.
മനുഷ്യന്‍ അല്ലാഹുവിന്റെ നാമത്തില്‍ തന്റെ കര്‍മം ആരംഭിക്കുന്നതോടെ അല്ലാഹുവിന്റെ സഹായവും പിന്തുണയും അവനെ ആശ്ളേഷിക്കുന്നു എന്നതാണ് ഏറ്റവും വലിയ ഫലം. അവന്റെ പരിശ്രമങ്ങളില്‍ അല്ലാഹു 'ബര്‍ക്കത്തും' അനുഗ്രഹവും നല്‍കുകയും പിശാചിന്റെ നശീകരണവേലകളില്‍നിന്ന് അവനെ രക്ഷപ്പെടുത്തുകയും ചെയ്യും. തന്നിലേക്ക് ശ്രദ്ധ തിരിക്കുന്ന അടിമയെ താനും ശ്രദ്ധിക്കുക എന്നതാണ് അല്ലാഹുവിന്റെ സമ്പ്രദായം.]
- (2) സര്‍വ്വലോകത്തിന്റെയും റബ്ബായ അല്ലാഹുവിന്നു മാത്രമാകുന്നു സ്തുതി.
[മൂലത്തിലെ 'റബ്ബ്' എന്ന പദം അറബിഭാഷയില്‍ മൂന്നര്‍ഥങ്ങളിലുപയോഗിക്കാറുണ്ട്: (1) ഉടമസ്ഥന്‍, യജമാനന്‍. (2) രക്ഷകര്‍ത്താവ്, പരിപാലകന്‍, കാര്യങ്ങളന്വേഷിച്ചു മേല്‍നോട്ടം ചെയ്യുന്നവന്‍. (3) ഭരണാധിപന്‍, വിധികര്‍ത്താവ്, നിയന്താവ്. ഈ എല്ലാ അര്‍ഥങ്ങളിലും അല്ലാഹു പ്രപഞ്ചത്തിന്റെ റബ്ബാകുന്നു.
സൂറത്തുല്‍ ഫാത്തിഹ യഥാര്‍ഥത്തില്‍ ഒരു പ്രാര്‍ഥനയാണെന്ന് മുഖവുരയില്‍ പ്രസ്താവിച്ചുവല്ലോ. എന്നാല്‍ ആരോടാണോ പ്രാര്‍ഥിക്കാന്‍ ഉദ്ദേശിക്കുന്നത് ആ അസ്തിത്വത്തെ വാഴ്ത്തിക്കൊണ്ടാണ് പ്രാര്‍ഥന ആരംഭിക്കുന്നത്. പ്രാര്‍ഥന മാന്യമായ രീതിയില്‍ ആയിരിക്കണമെന്ന് ഇത് പഠിപ്പിക്കുന്നു. വാ തുറന്നതോടെ ആവശ്യമങ്ങുന്നയിക്കുക എന്നത് പ്രാര്‍ഥനയുടെ മര്യാദക്ക് യോജിച്ചതല്ല. ആദ്യമായി പ്രാര്‍ഥിക്കപ്പെടുന്നവന്റെ നന്മകളും മേന്മകളും സ്ഥാനപദവികളും സമ്മതിച്ചു പറയുക; എന്നിട്ട് ആവശ്യങ്ങള്‍ സമര്‍പ്പിക്കുക-ഇതാണ് മര്യാദ.
നാം വല്ലവരെയും സ്തുതിക്കുന്നുവെങ്കില്‍ അതിന്ന് രണ്ട് കാരണങ്ങളുണ്ടായിരിക്കും: ഒന്ന്, സ്തുതിക്കപ്പെടുന്നവന്‍ സ്വതേ ഉത്തമ ഗുണങ്ങളും ഉല്‍കൃഷ്ട പദവികളും ഉള്ളവനായിരിക്കുക; ആ ഗുണങ്ങള്‍ നമ്മില്‍ പ്രതിഫലിക്കട്ടെ, അല്ലാതിരിക്കട്ടെ. രണ്ട്, അവന്‍ നമുക്ക് നന്മ ചെയ്തവനാകകൊണ്ട് കൃതജ്ഞതാവികാരത്തോടെ അവന്റെ നന്മകളെ പ്രകീര്‍ത്തിക്കുക. അല്ലാഹുവിന്നുള്ള സ്തുതികീര്‍ത്തനങ്ങള്‍ ഈ രണ്ടു നിലക്കുള്ളതുമാണ്. അവന്റെ ഉല്‍കൃഷ്ട ഗുണങ്ങളെക്കുറിച്ചുള്ള ബോധവും അവന്റെ അനുഗ്രഹങ്ങളെക്കുറിച്ച സ്മരണയും, അവനെ അനുനിമിഷം സ്തോത്രം ചെയ്തുകൊണ്ടിരിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.
'സ്തോത്രം അല്ലാഹുവിന്നാണെ'ന്നതല്ല, 'സ്തോത്രം അല്ലാഹുവിന്ന് മാത്രമാണ്' എന്നതത്രെ ശരിയായ വസ്തുത. ഇങ്ങനെ പറഞ്ഞുകൊണ്ട് ഒരു വലിയ യാഥാര്‍ഥ്യം അനാവരണം ചെയ്യപ്പെട്ടിരിക്കുകയാണ്. അതിന്റെ ആദ്യത്തെ പ്രഹരം ഏല്‍ക്കുമ്പോള്‍ തന്നെ സൃഷ്ടിപൂജയുടെ അടിവേരറ്റുപോകുന്നു. ലോകത്തെവിടെയെങ്കിലും ഏതെങ്കിലും വസ്തുവില്‍ വല്ല വിധത്തിലുള്ള ഗുണമോ ന•യോ യോഗ്യതയോ ഉണ്ടെങ്കില്‍ അതിന്റെയെല്ലാം ഉറവിടം അല്ലാഹു മാത്രമാണ്. മനുഷ്യന്‍, മലക്ക്, നക്ഷത്രം എന്നുവേണ്ട ഒരു സൃഷ്ടിയുടെയും കഴിവുകള്‍ സ്വതഃസിദ്ധമല്ല, ദൈവദത്തമാണ്. അതിനാല്‍ നമ്മുടെ ഭക്തിബഹുമാനാദരങ്ങളും സ്തുതികീര്‍ത്തനങ്ങളും ആരാധനകളും അര്‍ഥനകളും അര്‍ഹിക്കുന്നത് മഹത്വമേന്മകളുടെ പ്രകടനസ്ഥാനങ്ങളല്ല, അവയുടെ സൃഷ്ടികര്‍ത്താവാണ്.]
- (3) അളവറ്റ ദയാപരനും കരുണാവാരിധിയുമാണവന്‍.
[ഒരു വസ്തുവിന്റെ ഒരു ഗുണവിശേഷം തന്റെ ദൃഷ്ടിയില്‍ വളരെ കൂടുതലാകുമ്പോള്‍ അതിനെ അത്യുക്തിയുപയോഗിച്ച് വിവരിക്കുക മനുഷ്യന്റെ ഒരു സവിശേഷതയാണ്. ഒരു വിശേഷണ പദംകൊണ്ട് അതിന്റെ ആധിക്യം വേണ്ടത്ര പ്രകടമാക്കാന്‍ കഴിഞ്ഞില്ലെന്നു തോന്നുന്ന പക്ഷം, ഏതാണ്ട് അതേ അര്‍ഥത്തിലുള്ള മറ്റൊരു പദം കൂടി ഉപയോഗിച്ച് തന്റെ വര്‍ണനയുടെ കുറവ് നികത്താന്‍ ശ്രമിക്കുന്നു. അല്ലാഹുവെ സ്തുതിക്കുന്നതില്‍ 'റഹ്മാന്‍' എന്ന പദം ഉപയോഗിച്ച ശേഷം 'റഹീ'മിനെ കൂട്ടിച്ചേര്‍ത്തതില്‍ ഇതേ തത്വമാണ് അടങ്ങിയിരിക്കുന്നത്. അറബി ഭാഷയില്‍ 'റഹ്മാന്‍' ഒരു അത്യുക്തിയാണ്. എന്നാല്‍ അല്ലാഹു തന്റെ സൃഷ്ടികളുടെ മേല്‍ വര്‍ഷിക്കുന്ന കാരുണ്യാനുഗ്രഹങ്ങള്‍ നിസ്സീമങ്ങളത്രെ.
ഒരു വിധത്തിലും അളന്നു തിട്ടപ്പെടുത്താന്‍ സാധ്യമല്ലാത്തവിധം അവ അത്രയേറെ അഗാധവും വിശാലവുമാണ്. ഏറ്റവും വലിയ അത്യുക്തിയുപയോഗിച്ച് അവയെ വിവരിച്ചാലും മനുഷ്യന് മതിവരികയില്ല. അതുകൊണ്ടാണ് ദൈവകാരുണ്യത്തിന്റെ ആധിക്യം പ്രകടിപ്പിക്കുവാനായി 'റഹീം' എന്ന പദം കൂട്ടിച്ചേര്‍ത്തത്. ഒരു വ്യക്തിയുടെ ഔദാര്യം വിവരിക്കുമ്പോള്‍ 'ധര്‍മിഷ്ഠന്‍' എന്ന വാക്ക് മതിയായില്ലെന്നു തോന്നി 'ഉദാരമതി' എന്നു കൂട്ടിച്ചേര്‍ക്കുന്നതിനോട് ഏതാണ്ടിതിനെ ഉപമിക്കാവുന്നതാണ്.]
- (4) പ്രതിഫലദിവസത്തിന്നധിപനാണവന്‍.
[അതായത്, കഴിഞ്ഞുപോയവരും വരാനിരിക്കുന്നവരുമായ മനുഷ്യതലമുറകളെ മുഴുവന്‍ ഒരുമിച്ചുകൂട്ടി അവരുടെ ഐഹിക ജീവിതപ്രവര്‍ത്തനങ്ങളെക്കുറിച്ചു വിചാരണ നടത്തപ്പെടുകയും ഓരോ വ്യക്തിക്കും തന്റെ കര്‍മത്തിനൊത്ത് പ്രതിഫലം നല്‍കപ്പെടുകയും ചെയ്യുന്ന ദിവസത്തിന്റെ ഉടമസ്ഥന്‍. അല്ലാഹുവെ സ്തോത്രം ചെയ്തുകൊണ്ട് പരമദയാലുവെന്നും കരുണാവാരിധിയെന്നും വിശേഷിപ്പിച്ചശേഷം 'പ്രതിഫല ദിവസത്തിനധിപന്‍' എന്നു പറഞ്ഞതില്‍നിന്ന് ഒരു വസ്തുത വ്യക്തമാകുന്നുണ്ട്: അല്ലാഹു കരുണ ചെയ്യുന്നവന്‍ മാത്രമല്ല ന്യായാധിപന്‍കൂടിയാണ്; സര്‍വാധികാരിയായ ന്യായാധിപന്‍! അവസാന വിധിയുടെ ദിവസം സകലവിധ അധികാരങ്ങളുടെയും ഏക അധിപന്‍ അവന്‍ മാത്രമായിരിക്കും. അവന്റെ പ്രതിഫലത്തെയോ ശിക്ഷയെയോ തടസ്സപ്പെടുത്തുവാന്‍ ആര്‍ക്കും സാധ്യമല്ല. അതിനാല്‍ അവന്റെ പരിപാലനത്തിന്റെയും കാരുണ്യത്തിന്റെയും അടിസ്ഥാനത്തില്‍ നാം അവനെ സ്നേഹിക്കുക മാത്രമല്ല, അവന്‍ ന്യായാധിപനും നീതിപാലകനും ആണെന്ന കാരണത്താല്‍ അവനെ ഭയപ്പെടുകയും ചെയ്യുന്നു. നമ്മുടെ ഗുണകരമോ ദോഷകരമോ ആയ പര്യവസാനം തികച്ചും അവന്റെ അധീനത്തിലാണെന്ന ബോധവും നമുക്കുണ്ടാകുന്നു.]
- (5) നിനക്കുമാത്രം ഞങ്ങള്‍ ഇബാദത്തുചെയ്യുന്നു.നിന്നോടുമാത്രം ഞങ്ങള്‍ സഹായം തേടുന്നു.
[ 'ഇബാദത്ത്' എന്ന പദം അറബിഭാഷയില്‍ മൂന്നര്‍ഥങ്ങളില്‍ ഉപയോഗിക്കാറുണ്ട്: (1) പൂജ, ആരാധന. (2) അനുസരണം, ആജ്ഞാനുവര്‍ത്തനം. (3) അടിമത്തം, ദാസ്യവൃത്തി. ഇവിടെ ഈ മൂന്നര്‍ഥങ്ങളും ഒന്നിച്ചുദ്ദേശിക്കപ്പെടുന്നുണ്ട്. അതായത്, ഞങ്ങള്‍ നിന്നെ ആരാധിക്കുന്നവരും നിന്റെ ആജ്ഞാനുവര്‍ത്തികളും നിനക്കടിമപ്പെടുന്നവരുമാണ്. ഈ നിലകളിലെല്ലാം നിന്നോട് ഞങ്ങള്‍ ബന്ധപ്പെടുന്നുവെന്നതല്ല, നിന്നോട് മാത്രമേ ബന്ധപ്പെടുന്നുള്ളൂ എന്നതാണ് യാഥാര്‍ഥ്യം. പ്രസ്തുത മൂന്നര്‍ഥങ്ങളില്‍ യാതൊരര്‍ഥത്തിലും ഞങ്ങള്‍ക്ക് മറ്റൊരു 'മഅ്ബൂദ്' (ഇബാദത്ത് ചെയ്യപ്പെടുന്നവന്‍) ഇല്ല തന്നെ.
അതായത്, നിനക്ക് ഇബാദത്ത് ചെയ്യുന്ന ഞങ്ങള്‍ സഹായാര്‍ഥനയുടെ ബന്ധവും നിന്നോട് മാത്രമാണ് സ്ഥാപിക്കുന്നത്. അഖില പ്രപഞ്ചത്തിന്റെ രക്ഷകന്‍ നീ മാത്രമാണെന്നു ഞങ്ങള്‍ക്കറിയാം. സമസ്ത ശക്തികളും നിന്റെ അധീനത്തില്‍ മാത്രം സ്ഥിതിചെയ്യുന്നു. എല്ലാ അനുഗ്രഹങ്ങള്‍ക്കും ഏക ഉടമസ്ഥനായുള്ളവന്‍ നീയാണ്. അതിനാല്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ ചോദിച്ചുകൊണ്ട് നിന്റെ സന്നിധിയിലേക്ക് തന്നെ ഞങ്ങള്‍ മടങ്ങുന്നു; തിരുമുമ്പിലേക്ക് ഞങ്ങള്‍ കൈ നീട്ടുന്നു; നിന്റെ സഹായത്തിലേ ഞങ്ങള്‍ക്ക് വിശ്വാസമുള്ളൂ. അതുകൊണ്ട് ഞങ്ങളിതാ ഈ അപേക്ഷയുമായി നിന്റെ സന്നിധാനത്തില്‍ ഹാജരായിരിക്കയാണ്.]
- (6) നീ ഞങ്ങളെ നേര്‍വഴിയില്‍ നയിക്കേണമേ.
[അതായത്, ജീവിതത്തിന്റെ നാനാതുറകളില്‍ ആദര്‍ശ-കര്‍മചര്യകളുടെ ശരിയായ മാര്‍ഗം ഞങ്ങള്‍ക്ക് കാണിച്ചു തരേണമേ! അബദ്ധ വീക്ഷണത്തിന്റെയും അപഥ സഞ്ചാരത്തിന്റെയും ദുരന്ത ഫലങ്ങളുടെയും അപകടത്തില്‍നിന്ന് സുരക്ഷിതമായ മാര്‍ഗം; വിജയ സൌഭാഗ്യങ്ങള്‍ കരസ്ഥമാക്കാനുതകുന്ന മാര്‍ഗം. ആ സന്മാര്‍ഗം ഞങ്ങള്‍ക്കു കാണിച്ചു തരേണമേ! വിശുദ്ധ ഖുര്‍ആന്‍ പാരായണമാരംഭിച്ചുകൊണ്ട് മനുഷ്യന്‍ ദൈവത്തിന്റെ മുമ്പില്‍ സമര്‍പ്പിക്കുന്ന അപേക്ഷയത്രെ ഇത്. അവന്‍ പ്രാര്‍ഥിക്കുന്നു: നാഥാ! ഞങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയാലും! ഊഹാധിഷ്ഠിതമായ തത്വശാസ്ത്രങ്ങളുടെ ഊരാക്കുടുക്കുകള്‍ക്കിടയില്‍ യാഥാര്‍ഥ്യമെന്തെന്ന് ഞങ്ങള്‍ക്ക് കാണിച്ചുതന്നാലും! ഭിന്നവിരുദ്ധങ്ങളായ ധാര്‍മിക സിദ്ധാന്തങ്ങള്‍ക്ക് മധ്യെ ശരിയായ ധാര്‍മിക വ്യവസ്ഥ ഏതെന്ന് ഞങ്ങള്‍ക്ക് നിര്‍ദേശിച്ചുതന്നാലും! ജീവിതത്തിന്റെ ഇടവഴികള്‍ക്കിടയില്‍ ചിന്താകര്‍മങ്ങളുടെ ഋജുവും വ്യക്തവുമായ രാജപാത ഏതെന്ന് ഞങ്ങള്‍ക്ക് ചൂണ്ടിക്കാണിച്ചു തന്നാലും!]
- (7)നീ അനുഗ്രഹിച്ചവരുടെ മാര്‍ഗ്ഗത്തില്‍; കോപത്തിന്നിരയായവരുടെയും വഴിപിഴച്ചവരുടെയും മാര്‍ഗത്തിലല്ല.
[അല്ലാഹുവിനോട് നാം ചോദിക്കുന്ന നേര്‍മാര്‍ഗത്തിന്റെ നിര്‍വചനമാണിത്. അതായത്, അല്ലാഹുവിന്റെ ഇഷ്ട ദാസന്മാര്‍ സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മാര്‍ഗം; പുരാതന കാലം മുതല്‍ ഇന്നോളം അവന്റെ കാരുണ്യാനുഗ്രഹങ്ങള്‍ക്ക് പാത്രീഭൂതരായ വ്യക്തികളും സമൂഹങ്ങളും ചരിച്ചുവന്ന മാര്‍ഗം.
'അനുഗൃഹീതര്‍' എന്നതുകൊണ്ട് ഞങ്ങളുടെ വിവക്ഷ; പ്രത്യക്ഷത്തില്‍ നിന്റെ ഭൌതികാനുഗ്രഹങ്ങള്‍ താല്‍ക്കാലികമായി ലഭിച്ചെങ്കിലും യഥാര്‍ഥത്തില്‍ നിന്റെ കോപശാപത്തിന് വിധേയരാവുകയോ വിജയ സൌഭാഗ്യത്തില്‍നിന്ന് വഴിതെറ്റിപ്പോവുകയോ ചെയ്തവരല്ല എന്നര്‍ഥം. നിഷേധാത്മകമായ ഈ വിശദീകരണത്തില്‍നിന്ന് ഒരു സംഗതി വ്യക്തമാകുന്നുണ്ട്: അനുഗ്രഹമെന്നാല്‍ ക്ഷണികവും പ്രകടനാത്മകവുമായ അനുഗ്രഹങ്ങളല്ല- അത്തരം 'അനുഗ്രഹങ്ങള്‍' ഫിര്‍ഔന്‍മാര്‍ക്കും നംറൂദുമാര്‍ക്കും ഖാറൂന്‍മാര്‍ക്കും കിട്ടിക്കൊണ്ടിരുന്നിട്ടുണ്ട്. വലിയ വലിയ അക്രമികള്‍ക്കും അധര്‍മകാരികള്‍ക്കും ഇന്നും അവ കിട്ടിക്കൊണ്ടിരിക്കുന്നുമുണ്ട് - നേരെ മറിച്ച് സ•ാര്‍ഗനിഷ്ഠയുടെയും ദൈവപ്രീതിയുടെയും ഫലമായി ലഭിക്കുന്ന സുസ്ഥിരവും ശാശ്വതവുമായ യഥാര്‍ഥ അനുഗ്രഹങ്ങളാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്.]